ചരിത്ര വിജയവുമായി സെനഗൽ; പത്തുപേരുമായി പൊരുതിയ ഇറാഖ് ലോകകപ്പിൽ നിന്ന് പുറത്തേക്ക്

ടൊറന്റോ: ലോകകപ്പ് ഗ്രൂപ്പ് ഐയിലെ നിർണായക മത്സരത്തിൽ പത്തുപേരുമായി ചുരുങ്ങിയ ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങി രണ്ട് തകർപ്പൻ ലോങ് റേഞ്ചർ ഗോളുകൾ നേടിയ പാപ്പെ ഗായെയാണ് സെനഗലിന്റെ വിജയശിൽപ്പി. ഈ വൻ വിജയത്തോടെ ഗ്രൂപ്പിൽ മൂന്ന് പോയിന്റും പ്ലസ് രണ്ട് ഗോൾ ഡിഫറൻസുമായി മൂന്നാം സ്ഥാനത്തെത്തിയ സെനഗലിന്, മികച്ച മൂന്നാം സ്ഥാനക്കാരായ എട്ട് ടീമുകളിൽ ഒന്നായി പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടാനുള്ള സാധ്യത ശക്തമാണ്. ആഫ്രിക്കൻ രാജ്യം ലോകകപ്പിൽ നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണിത്.

മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഹബീബ് ഡിയാരയിലൂടെ സെനഗൽ മുന്നിലെത്തിയിരുന്നു. തുടർന്ന് പതിമൂന്നാം മിനിറ്റിൽ സെനഗൽ താരം സാദിയോ മാനെയെ ഫൗൾ ചെയ്തതിന് ഇറാഖ് പ്രതിരോധ താരം റബിൻ സുലാക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഇറാഖിന് വൻ തിരിച്ചടിയായി. ആദ്യ പകുതിയിൽ പത്തുപേരെ വെച്ച് ഇറാഖ് പ്രതിരോധിച്ചു നിന്നുവെങ്കിലും രണ്ടാം പകുതിയിൽ സെനഗൽ ആക്രമണം കടുപ്പിച്ചു. 56-ാം മിനിറ്റിൽ ഇസ്മായില സാർ ടീമിന്റെ രണ്ടാം ഗോൾ നേടി. തൊട്ടുപിന്നാലെ കളത്തിലിറങ്ങിയ പാപ്പെ ഗായെ 59, 71 മിനിറ്റുകളിൽ ലോങ് റേഞ്ച് ഷോട്ടുകളിലൂടെ ഇറാഖ് ഗോൾകീപ്പറെ അമ്പരപ്പിച്ചു കൊണ്ട് ഗോളുകൾ നേടി ടീമിന്റെ ലീഡ് ഉയർത്തി. ഒടുവിൽ 82-ാം മിനിറ്റിൽ ഇലിമാൻ എൻഡിയായെയും ലോങ് റേഞ്ചറിലൂടെ ഗോൾ കണ്ടെത്തിയതോടെ സെനഗലിന്റെ ഗോൾപട്ടിക പൂർത്തിയായി.

ഈ തോൽവിയോടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ഇറാഖ് ഒരു പോയിന്റ് പോലും നേടാനാകാതെ ലോകകപ്പിൽ നിന്ന് പുറത്തായി. 1986-ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ ഇറാഖിന് ടൂർണമെന്റിലുടനീളം കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. ഗ്രൂപ്പിൽ നിന്ന് ഫ്രാൻസും നോർവേയും ഇതിനകം തന്നെ തങ്ങളുടെ പ്രീ-ക്വാർട്ടർ ബർത്ത് ഉറപ്പാക്കിക്കഴിഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles