അങ്കാറ: തുർക്കി, സൗദി അറേബ്യ, പാകിസ്ഥാൻ എന്നിവർ അടുത്തിടെ ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തും ചേർന്നേക്കുമെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ പറഞ്ഞു. കെയ്റോയുടെ (ഈജിപ്ത്) പങ്കാളിത്തം തള്ളിക്കളയാനാവില്ലെന്നും കൂടുതൽ രാജ്യങ്ങൾക്ക് ഈ സഖ്യത്തിൽ അംഗങ്ങളാകാമെന്നും അദ്ദേഹം വ്യക്തമാക്കി. അൽ ജസീറ അറബിക്കിൽ ഞായറാഴ്ച വൈകുന്നേരം സംപ്രേഷണം ചെയ്യുന്ന ‘അൽ മുഖാബല’ പരിപാടിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറിൽ ഒപ്പുവെച്ച ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ബാഹ്യ ആക്രമണമുണ്ടായാൽ സംയുക്തമായി നേരിടാൻ ‘മക്ക സംയുക്ത പ്രതിരോധ കരാർ’ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് എർദോഗൻ പറഞ്ഞു. “ഈ കരാർ ലോകത്തിന് ശക്തമായ ഒരു സന്ദേശമാണ് നൽകുന്നത്,” പ്രതിരോധ സഖ്യത്തിന്റെ ഭാവി വിപുലീകരണത്തിൽ ഈജിപ്തിന്റെ പങ്കാളിത്തവും പരിഗണനയിലുണ്ടെന്ന് കൂട്ടിച്ചേർത്തുകൊണ്ട് എർദോഗൻ വ്യക്തമാക്കി.
‘മക്ക സഖ്യം’ എന്നും അറിയപ്പെടുന്ന ഈ കരാറിൽ കഴിഞ്ഞ വെള്ളിയാഴ്ച വിശുദ്ധ നഗരമായ മക്കയിൽ വെച്ചാണ് എർദോഗൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് പേർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. നാറ്റോയുടെ (NATO) അഞ്ചാം വകുപ്പിന് (Article 5) സമാനമായ കൂട്ടായ പ്രതിരോധ സംവിധാനമാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ ഇതിനെ നാറ്റോയ്ക്ക് തുല്യമായോ ഏതെങ്കിലും പ്രത്യേക രാജ്യത്തിനെതിരെയുള്ള നീക്കമായോ കാണരുതെന്ന് ഇസ്ലാമാബാദിലെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ സംഘർഷം, സിറിയ, ഗാസ, ലെബനൻ എന്നിവിടങ്ങളിലെ യുദ്ധങ്ങൾ ഉൾപ്പെടെ വിവിധ പ്രാദേശിക വിഷയങ്ങളിലും എർദോഗൻ സംസാരിച്ചു. ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി വീണ്ടും തുറക്കുക എന്നത് അങ്കാറയുടെ (തുർക്കി) മുൻഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. അത് അടച്ചിടുന്നത് ആരുടെയും താല്പര്യങ്ങൾക്ക് ഗുണം ചെയ്യില്ല. മേഖലയിലെ പോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഖത്തർ പ്രധാന പങ്ക് വഹിച്ചതായും അദ്ദേഹം പ്രശംസിച്ചു. സിറിയ, ഗാസ, ലെബനൻ മേഖലയിലെ അസ്ഥിരത നേരിടുന്ന അയൽരാജ്യങ്ങളെ ഒറ്റപ്പെടുത്തില്ലെന്ന് ഉറപ്പുനൽകിയ എർദോഗൻ സിറിയ, ഗാസ, ലെബനൻ എന്നീ രാജ്യങ്ങളുടെ കാര്യം എടുത്തുപറഞ്ഞു.
സിറിയയിൽ സ്ഥിരത ഉറപ്പാക്കാൻ അങ്കാറ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയ സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അവിടുത്തെ കുർദുകൾക്ക് “സമാധാനത്തിന്റെയും സ്ഥിരതയുടെയും വിഹിതം” ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലുടനീളമുള്ള കുർദിഷ് സമൂഹങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും തുർക്കി തുടരും. ഗാസയെക്കുറിച്ച് സംസാരിക്കവേ, തുർക്കിക്ക് “ഗാസയെ തനിച്ചാക്കാൻ കഴിയില്ലെ”ന്നും അവരെ പിന്തുണയ്ക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും എർദോഗൻ പറഞ്ഞു. ഇസ്രായേൽ യുദ്ധം തുടരുമ്പോഴും ഹമാസ് തങ്ങളുടെ വാഗ്ദാനങ്ങൾ പൂർണ്ണ സത്യസന്ധതയോടെ പാലിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലെബനന്റെ കാര്യത്തിൽ, തുടർച്ചയായ ഇസ്രായേലി ആക്രമണങ്ങൾ അങ്കാറയ്ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നതായി തുർക്കി പ്രസിഡന്റ് പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ സമീപകാല തുർക്കി സന്ദർശനത്തിനിടെ ലെബനനിലെ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത യു.എസ് പ്രസിഡന്റുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും, പോരാട്ടം അവസാനിപ്പിക്കുന്നതിൽ വാഷിംഗ്ടണിന്റെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞതായും വെളിപ്പെടുത്തി. സുഡാനെ തുർക്കി തുടർന്നും പിന്തുണയ്ക്കുമെന്നും അവിടുത്തെ സോവറിൻറ്റി കൗൺസിൽ തലവൻ അബ്ദുൽ ഫത്താഹ് അൽ ബുർഹാനുമായുള്ള ബന്ധം മികച്ചതാണെന്നും എർദോഗൻ പറഞ്ഞു. ലിബിയയുമായുള്ള അങ്കാറയുടെ ബന്ധം സുസ്ഥിരമാണെന്നും തുർക്കി ലിബിയയെ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിനെക്കുറിച്ച് പരാമർശിക്കവെ, തുർക്കിയെ ഉൾപ്പെടുത്താൻ യൂറോപ്യൻ യൂണിയന് താല്പര്യമുള്ളതായി തോന്നുന്നില്ലെന്ന് എർദോഗൻ പറഞ്ഞു. ഇ.യു അംഗത്വം ഇനി അങ്കാറയുടെ മുൻഗണനയല്ലെന്നും ഇതിന്റെ നഷ്ടം യൂറോപ്പിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. F-35 ഫൈറ്റർ ജെറ്റുകളുടെ കാര്യത്തിൽ ട്രംപിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അത് പാലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
റഷ്യൻ നിർമ്മിത S-400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയതിനെ തുടർന്ന് 2019-ൽ തുർക്കിയെ ബഹുരാഷ്ട്ര F-35 പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് F-35 വിമാനങ്ങളുടെ സാങ്കേതികവിദ്യ ചോർത്താൻ ഇടയാക്കുമെന്നായിരുന്നു വാഷിംഗ്ടണിന്റെ വാദം. എന്നാൽ കഴിഞ്ഞ മാസം അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ എർദോഗനൊപ്പം മാധ്യമങ്ങളെ കണ്ട ട്രംപ്, S-400 വാങ്ങിയതിന്റെ പേരിൽ 2020 ഡിസംബറിൽ തുർക്കിക്ക് മേൽ ചുമത്തിയ CAATSA ഉപരോധങ്ങൾ നീക്കം ചെയ്യുമെന്നും, F-35 പദ്ധതിയിലേക്കുള്ള തുർക്കിയുടെ തിരിച്ചുവരവ് പരിഗണിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
എങ്കിലും, ഏതൊരു ആയുധ വിൽപ്പനയ്ക്കും യു.എസ് കോൺഗ്രസിന്റെ എതിർപ്പ് നിലനിൽക്കുന്നുണ്ട്. കൂടാതെ S-400 സംവിധാനം കൈവശം വെച്ചിരിക്കുന്നിടത്തോളം കാലം തുർക്കിക്ക് F-35 വിമാനങ്ങൾ കൈമാറുന്നത് തടയുന്ന 2020-ലെ യു.എസ് നിയമവും ഇതിന് തടസ്സമാണ്.



