ന്യൂദൽഹി: ചൈനയുടെ ഇന്ത്യാകയ്യേറ്റം മറച്ചുവെക്കാൻ മോദിസർക്കാർ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ്. 2020 വരെ ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന സ്ഥലമാണ് ലഡാക്കിലെ പ്യോങ്ഗോം. ഇവിടെ തടാകത്തിനടുത്തായി ചൈനീസ് സൈനിക ക്യാംപുകൾ നിർമിക്കുന്നതായുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ്സ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ ആരോപണം. ഇന്ത്യൻ ഭൂമി ആരും കയ്യേറിയിട്ടില്ലെന്നു വാദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനക്കുവേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കൂകയാണെന്നും 26 പട്രോളിങ് പോയിന്റുകൾ വിട്ടുകളഞ്ഞത് ഇന്ത്യയുടെ വീഴ്ചയാണെന്നും ഖർഗെ എക്സിൽ കുറ്റപ്പെടുത്തി.
ഖാർഗെ എക്സിൽ ഇങ്ങിനെ കൂറിക്കുന്നു ‘‘2020 മേയ് വരെ ഇന്ത്യൻ അധിനിവേശത്തിനു കീഴിലായിരുന്ന പ്യോങ്ഗോം സോയ്ക്ക് സമീപം ചൈനയ്ക്ക് എങ്ങനെ സൈനിക താവളം നിർമിക്കാനാകും? പ്രധാനമന്ത്രി നൽകിയ ‘ക്ലീൻ ചിറ്റിന്റെ’ അഞ്ചാം വർഷത്തിലേക്ക് രാജ്യം കടക്കുമ്പോഴും നമ്മുടെ ധീര സൈനികർ ജീവൻ ബലിയർപ്പിച്ച ഗൽവാനിൽ, ചൈന പ്രാദേശിക അഖണ്ഡത തടസ്സപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയുടെ അധീനതയിലുള്ള ഭൂമിയായ സിരിജാപ്പിൽ നമ്മുടെ പ്രദേശം പിടിച്ചടക്കാനും സൈനിക താവളം നിർമിക്കാനും ചൈന ശ്രമം തുടരുകയാണോ?”
“എൽഎസിയിൽ പഴയ സ്ഥിതി നിലനിർത്താത്തതിന് ഉത്തരവാദി മോദി സർക്കാരാണ്. ദെപ്സാങ് പ്ലെയിൻസ്, ഡെംചോക്ക്, ഗോഗ്ര ഹോട്ട് സ്പ്രിങ്സ് ഏരിയ എന്നിവിടങ്ങളില്‍ ഉൾപ്പെടെ 65-ൽ 26 പട്രോളിങ് പോയിന്റുകളും നമുക്ക് നഷ്ടമായി. ‘മോദി കി ചൈനീസ് ഗ്യാരന്റി’ തുടരുകയാണ്. അദ്ദേഹത്തിന്റെ ചുവന്ന കണ്ണുകളിൽ 56 ഇഞ്ചിന്റെ കുതിരക്കണ്ണടകളാണുള്ളത്. അതിർത്തിയിലെ സാഹചര്യത്തിൽ രാജ്യത്തെ വിശ്വാസത്തിലെടുക്കണമെന്ന് കോൺഗ്രസ് ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു. ധീരരായ സൈനികർക്കൊപ്പം ഞങ്ങൾ തോളോടുതോൾ ചേർന്ന് നിൽക്കുന്നു’’




