തിരുവനന്തപുരം: പി എസ് സി അംഗത്വം ലഭിക്കാൻ സിപിഎം നേതാവിന് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷം നേതാവ് വി ടി സതീശൻ. വിഷയം ഗൗരവമേറിയതാണ്. പൊതുമരാമത്ത് മന്ത്രി റിയാസിന്റെ പേര് പറഞ്ഞാണ് പണം കൈപ്പറ്റിയതെന്നാണ് പുറത്തുവരുന്ന വിവരമെന്നും അദ്ദേഹം ആരോപിച്ചു.
പിഎസ്‌സി അംഗത്വം ലേലം ചെയ്യുകയാണ്. പണം നല്‍കി ആ പദവിയിൽ വന്നാൽ പിന്നെ പി എസ് സിക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളത്? സി പി എമ്മിലെ ആഭ്യന്തര കാര്യമെന്ന് പറഞ്ഞു തളളാൻ പറ്റില്ല. പാര്‍ട്ടി പോലീസ് സ്റ്റേഷനും പാര്‍ട്ടി കോടതിയും പോരാ. പോലീസ് വിഷയം അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പണം വാങ്ങുന്ന ആളുകള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നത് ഗൗരവകരമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പി എസ് സി രാജ്യത്തെ ഏറ്റവും സുതാര്യമായ സ്ഥാപനമാണ് കമ്മീഷനെതിരെ ഇതുവരെ ആരോപണം ഉണ്ടായിട്ടില്ലെന്നും സുതാര്യതയോടെ മാത്രമാണ് അംഗങ്ങളുടെ നിയമനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു.
പി എസ് സി കോഴ വിവാദത്തിൽ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നും മാധ്യമ വാര്‍ത്തയല്ലാതെ ക്രമക്കേട് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വഴിവിട്ട ഒരു ശ്രമങ്ങൾക്കും സർക്കാർ കൂട്ടുനിൽക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം കോഴ ആരോപണം സെറ്റില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.