റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ‘ലോക കേരള സഭ പ്രചാരണവും യാഥാർഥ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി വിശദീകരണ പരിപാടി സംഘടിപ്പിച്ചു. റിയാദ് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ കേളി രക്ഷാധികാരി സമിതി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെപിഎം സാദിഖ് വിശദീകരണം നൽകി. കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് പരിപാടിയിൽ അധ്യക്ഷനായി. ലോക കേരള സഭയുടെ രൂപീകരണം മുതൽ നാലാമത് സമ്മേളനം വരെയുള്ള സഭയുടെ പ്രവർത്തനങ്ങളും പ്രതിപക്ഷം അടക്കമുള്ള വിവിധ മേഖലയിൽനിന്ന് സഭയോടുള്ള സമീപനവും കെപിഎം സാദിഖ് വിശദീകരിച്ചു.
ഈ സഭ പ്രവാസികളുടെ ആവശ്യമാണ്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരത്തിൽ ഒരു സംവിധാനം നിലവിൽ ഇല്ല. ഗാർഹിക തൊഴിലാളി മുതൽ വൻകിട വ്യവസായികൾ വരെ ഈ സഭയിൽ അംഗങ്ങളാണ്. ലോക കേരള സഭ എന്നത് ആഗോള പ്രവാസികളുടെ ഒരു പരിച്ഛേദം തന്നെയാണ്. ആദ്യ സഭയിൽ 35 രാജ്യങ്ങളെ പ്രതിനിധീകരിച്ചായിരുന്ന അംഗങ്ങളുടെ പങ്കാളിത്തം. രണ്ടാം സഭയിൽ അത് 42 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. മൂന്നാം സഭയായപ്പോഴേക്കും 68 രാജ്യങ്ങളിലെ പ്രതിനിധികൾ സഭയിൽ അംഗങ്ങളായി. ഇക്കഴിഞ്ഞ നാലാം സഭയിലെ പങ്കാളിത്തം 103 രാജ്യങ്ങളിൽ നിന്നുമായിരുന്നു.
കേരളത്തിന്റെ സംസ്കാരം ലോകമാകെ പ്രചരിപ്പിക്കുക, കേരളത്തിന്റെ പൊതുവായ വികസനം, വിദേശ പങ്കാളിത്തത്തോട് കൂടി നടപ്പിലാക്കുക എന്നീ സഭയുടെ ലക്ഷ്യത്തിലേക്ക് നാം പതിയെ നടന്നടുക്കയാണെന്നും സാദിഖ് വിശദീകരിച്ചു.
പ്രവാസികൾ പ്രവർത്തിക്കുന്ന പ്രദേശത്തെ സമൂഹത്തിനും പ്രവാസികൾക്കും നൽകുന്ന ലാഭേച്ഛയില്ലാത്ത പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ലോക കേരള സഭയിൽ പ്രവാസി സംഘടനകൾക്ക് ലഭിക്കുന്ന പ്രാതിനിധ്യം. ഇത്തരം പ്രവർത്തങ്ങൾക്കിടയിൽ അവർ നേരിടുന്ന വെല്ലുവിളികൾ, അവർക്ക് കിട്ടുന്ന അംഗീകാരം, അനുഭവങ്ങൾ എന്നിവ സർക്കാരുമായി പങ്കുവെക്കാൻ കിട്ടുന്ന സുപ്രധാന വേദി കൂടിയാണ് സഭ.
കേരളം നേരിട്ട പ്രളയം, കൊറോണ മഹാമാരി എന്നിവയിൽ പ്രവാസികളുടെ പങ്ക് അവിസ്മരണീയമാണ്. ജിസിസി രാജ്യങ്ങൾ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, ഇന്ത്യക്ക് അകത്തെ പ്രവാസികൾ, പ്രവാസലോകത്ത് നിന്ന് തിരിച്ചെത്തിയവർ എന്നിങ്ങനെ ഓരോ വിഭാഗത്തിൽ പെടുന്നവരും വ്യത്യസ്ഥങ്ങളായ പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. ഇവയെല്ലാം പങ്കുവെക്കാനും പരിഹാര മാർഗങ്ങൾ ആരായാനുമുള്ള വേദി കൂടിയാണ് ലോക കേരള സഭ.
26 ലക്ഷത്തോളം മലയാളികൾ പ്രവാസി കളായിട്ടുണ്ടെങ്കിലും
പ്രവാസി ക്ഷേമനിധിയിൽ 5.21 ലക്ഷം പേർ മാത്രമാണ് ഇതുവരെ പങ്കാളികളായിട്ടുള്ളത്. പ്രവാസി ക്ഷേമനിധി വെറും ഒരു പെൻഷൻ പദ്ധതി മാത്രമല്ല. പ്രവാസിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിഷയങ്ങളിലും ക്ഷേമനിധി അംഗങ്ങൾ ഗുണഭോക്താക്കളാണ്. ഇത് പ്രവാസിസമൂഹം അറിയാതെ പോകരുത്. സൗദി ആരോഗ്യ മന്ത്രാലയം പോലുള്ള വിവിധ രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളിലേക്ക്, നോർക്ക റൂട്‌സ് വഴി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന്ന് ഇതിനോടകം സഭയുടെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന വിഷയമായ തിരിച്ചെത്തിയ പ്രവാസികളുടെ പുനഃരധിവാസം സഭ ഗൗരവമായി ചർച്ച ചെയ്‌തു.
എന്നാൽ ലോക കേരളസഭ എന്ന സംവിധാനത്തോട് വ്യത്യസ്തമായ സമീപനമാണ് കേരളത്തിന്റെ പ്രതിപക്ഷം സ്വീകരിക്കുന്നത്.
2018 ജനുവരി 4ന് തുടങ്ങിയ ആദ്യ സഭ മുതൽ ലോക കേരള സഭയെ എതിർക്കുന്ന സപീനമാണ് യുഡിഎഫ് എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളത്. അത് പ്രവാസി വിരുദ്ധ സമീപനം കൊണ്ടാണെന്ന് കരുതുന്നില്ല. മറിച്ച് ഈ ഒരു സംവിധാനം കൊണ്ട് വന്നത് ഇടത് സർക്കാർ ആണെനുള്ളത് കൊണ്ടു മാത്രമാണ്, ഇത്തരം വുരുദ്ധ സമീപനവുമായി അവർ മുന്നോട്ട് പോകുന്നത്. എന്നാൽ അവരുടെ പ്രവാസി സംഘടനകൾ വിവിധ ഘട്ടത്തിൽ സഭയോട് നല്ലരീതിയിൽ സഹകരിക്കുകയും ക്രിയാത്മകമായ നിർദ്ദേശങ്ങൾ സഭയിൽ അവതരിക്കപ്പെടുകയുംചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ആദ്യ സഭയെ കുറിച്ച് കൃത്യമായ പഠനങ്ങൾ നടത്താതെ മാധ്യമങ്ങൾ പോലും തെറ്റായ വിവരങ്ങളാണ് സമൂഹത്തിന് നനൽകിയിട്ടുള്ളത് ജനങ്ങളുടെ നികുതിപ്പണം പ്രവാസികൾക്ക് വേണ്ടി സർക്കാർ ധൂർത്തടിക്കുന്നു എന്ന പ്രചാരണം നടത്താൻ പോലും പല മാധ്യമങ്ങളും തയ്യാറായി. എന്നാൽ ആദ്യ സഭ കഴിഞ്ഞപ്പോഴാണ് മാധ്യമങ്ങൾക്ക് പോലും സഭയുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ കഴിഞ്ഞത്.
ആദ്യ സഭയിൽ പങ്കെടുത്ത പ്രതിപക്ഷത്തിന്റെ പരാതി കസേരയുടെ സ്ഥാനത്തെ ചൊല്ലിയായിരുന്നു. കണ്ണൂരിലെ ഒരു പ്രവാസിയുടെ ആത്മഹത്യയെ മുൻ നിർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ രണ്ടാം സഭയുടെ ബഹിഷ്‌കരണം. അവരുടെ പ്രവാസി സംഘടനകളെ രണ്ടാം സഭയിൽ നിന്നും പിന്തിരിപ്പിക്കാൻ പ്രതിപക്ഷത്തിനായി. എന്നാൽ പ്രത്യേകിച്ച് ഒരു കാരണവും പറയാനില്ലാതെ തികച്ചും രാഷ്ട്രീയ തീരുമാനങ്ങളാൽ മൂന്നാം സഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എന്നാൽ അവരുടെ വിദേശ രാജ്യങ്ങളിലെ സംഘടനകൾ ബഹിഷ്‌കരണം തള്ളികളഞ്ഞു കൊണ്ട് സഭയിൽ പങ്കെടുത്തു. കാരണം സഭയുടെ പ്രവർത്തനം രാഷ്ട്രീയ ഭേദമന്യേ മുഴുവൻ പ്രവാസികളിലേക്കും വ്യാപിച്ചതായി പ്രവാസി സംഘടനകൾ തിരിച്ചറിഞ്ഞതായാണ് ഇത് കാണിക്കുന്നത്. സർക്കാർ മാറിയാലും ഈ സംവിധാനം നിലനിൽക്കണം എന്നതാണ് പ്രവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഒരു സംവിധാനം അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നടുക്കുന്നതാണ് നാലാം സഭ അവസാനിക്കുന്നതോടെ ബോധ്യമാകുന്നത്. സാദിഖ് വിശദമാക്കി.
പരിപാടിക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി നന്ദിയും പറഞ്ഞു