യാമ്പു: പതിനഞ്ചാമത് യാമ്പു പുഷ്‌പമേളക്ക് ഇന്ന് തുടക്കമായി. പുഷ്‌പമേളയുടെ ഔപചാരിക ഉത്ഘാടനം മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് നിർവഹിച്ചു. വ്യവസായ മന്ത്രി എഞ്ചിനീയർ ബന്ദർ ബിൻ ഇബ്രാഹീം അൽ ഖരീഫ്, യാമ്പു ജുബൈൽ റോയൽ കമ്മീഷൻ ചെയർമാൻ എഞ്ചിനീയർ ഖാലിദ് ബിൻ മുഹമ്മദ് അൽ സാലിം, റോയൽ കമ്മീഷനിലെയും സർക്കാർ, സ്വാകാര്യ കമ്പനികളിലെയും പ്രമുഖരും സംബന്ധിച്ചു.
ജിദ്ദ- യാമ്പു ഹൈവേയിൽ അൽ മുനസബത് മൈതാനത്തിലാണ് ഷോ നടക്കുന്നത്. ഫെബ്രുവരി 27 വരെ മേള നീണ്ടുനിൽക്കും. എല്ലാ ദിവസവും വൈകുന്നേരം നാല് മണിമുതൽ രാത്രി 12 മാണി വരെയാണ് സന്ദർശകർക്ക് പ്രവേശനം. 10 റിയാലാണ് ടിക്കറ്റ് ചാർജ്. നികുതിയുൾപ്പടെ 11.50 സൗദി റിയാൽ നൽകണം. വിവിധയിനം പവലിയനുകൾക്ക് പുറമെ കുട്ടികൾക്കുള്ള പാർക്ക്, ഫുഡ് കോർട്ടുകൾ, റീസൈക്കിൾ ഗാർഡൻ, ഉല്ലാസ കേന്ദ്രങ്ങൾ, ചിത്ര ശലഭങ്ങളുടെയും പക്ഷികളുടെയും പാർക്കുകൾ, പൂ കൊണ്ട് നിർമ്മിച്ച കുന്നുകളും പരവതാനികളും സന്ദർശകർക്കായി സംവിധാനിച്ചിട്ടുണ്ട്.
ഒരു ടിക്കറ്റിന് ഒരു എൻട്രി മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ഭിന്ന ശേഷിക്കാർക്കും രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. പുഷ്പമേളയോട നുബന്ധിച്ചുള്ള പാർക്കിലേക്കും പവനിയനുകളിലേക്കും പ്രത്യകം ടിക്കറ്റുകൾ എടുക്കേണ്ടതുണ്ട്.



