തൃശ്ശൂർ: മേള ആചാര്യന് കേളത്ത് അരവിന്ദാക്ഷമാരാർ(82) അന്തരിച്ചു. ഏഴ് പതിറ്റാണ്ടിലേറെ മേളരംഗത്ത് നിറ സാന്നിധ്യമായിരുന്ന കേളത്ത് തൃശ്ശൂർ പൂരത്തിൽ നിറഞ്ഞു നിന്ന കലാകാരനായിരുന്നു. നാല് ദശകം തൃശൂർ പൂരത്തിന്റെ ഭാഗമായിരുന്നു.
പതിമൂന്ന് വർഷക്കാലം പാറമേക്കാവിലും ഒൻപത് വർഷം തിരുവമ്പാടിയിലും പിന്നീട് 23 വർഷം തുടർച്ചയായി പാറമേക്കാവിലും
കൊട്ടിക്കയറിയ കേളത്ത് പ്രായാധിക്യത്താൽ അരങ്ങിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.
പ്രമാണിയായില്ലെങ്കിലും അത്രത്തോളം തന്നെ തലയെടുപ്പുണ്ടായിരുന്നു 45 വർഷത്തോളം പൂരം കൊട്ടിക്കയറിയ കേളത്തിന്.
തിമില പ്രമാണിയായിരുന്ന എടക്കുന്നി മാക്കോത്ത് ശങ്കരൻകുട്ടി മാരാരുടേയും കേളത്ത് അമ്മിണി മാരസ്യാരുടേയും മകനായി 1942-ലാണ് ജനനം. പരിയാരത്ത് കുഞ്ഞൻ മാരാരോടൊപ്പം തൃശ്ശൂർ പൂരം ഇലഞ്ഞിത്തറമേളത്തിൽ പങ്കെടുത്തു തുടങ്ങിയ അരവിന്ദാക്ഷ മാരാർ പിന്നീട് തിരുവമ്പാടിയുടെ മേളനിരയിൽ തൃപ്പേക്കുളം അച്യുതമാരാരോടൊപ്പം ഒരു ദശാബ്ദത്തോളം പങ്കെടുത്തു. 22 വർഷത്തിലധികം ഇലഞ്ഞിത്തറമേളത്തിൽ ഉരുട്ടുചെണ്ടയിൽ അരവിന്ദാക്ഷമാരാർ പങ്കെടുത്തു.



