ആലപ്പുഴയിൽ കടല്‍ക്ഷോഭം; കേരള തീരത്ത് അതിതീവ്ര തിരമാലകൾക്ക് സാധ്യത

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും കടല്‍ക്ഷോഭം ശക്തമായി. നിരവധി വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. കോടികൾ ചെലവിട്ടു സ്ഥാപിച്ച ടെട്രാപോഡുകൾ കടലെടുത്തു. തിരയിൽ അകപ്പെട്ട തമിഴ്നാട് കലിങ്ങാലി സ്വദേശി മനീഷിനെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷിച്ചു.
തെക്കൻ കേരള തീരത്തും കന്യാകുമാരി, തൂത്തുക്കുടി, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും 5ന് രാത്രി 11.30 വരെ 1.5 മീറ്റർ വരെ അതിതീവ്ര തിരമാലകളുണ്ടാകാം.
ശക്തിയേറിയ കടലാക്രമണത്തിനു സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി.

ജാഗ്രതാനിർദേശം

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക

മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം

കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും രാത്രി 8 മണിക്ക് ശേഷം മത്സ്യബന്ധനം നടത്തരുത്

കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളിൽനിന്നും അഴിമുഖങ്ങളിൽനിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ല.

Related Articles

- Advertisement -spot_img

Latest Articles