തിരുവനന്തപുരം: എസ്.ഐ.ആർ. ഫോം വിതരണത്തിൽ അട്ടിമറി ആരോപണത്തെ തുടർന്ന് അടിയന്തിര യോഗം വിളിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൻ്റെ (എസ്.ഐ.ആർ.) ഭാഗമായി വിതരണം ചെയ്യാത്ത എന്യൂമറേഷൻ ഫോമുകളും വിതരണം ചെയ്‌തുവെന്ന് ഇലക്ഷൻ ആപ്പിൽ അപ്‌ഡേറ്റ് ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബി.എൽ.ഒ.മാർക്ക്) നിർദ്ദേശം ലഭിച്ചെന്ന വാർത്തയെ തുടർന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസരുടെ നടപടി.
ഈ വിഷയം അന്വേഷിക്കുന്നതിനായി സി.ഇ.ഒ. നാളെ ഉച്ചയ്ക്ക് എല്ലാ ജില്ലകളിലെയും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നൽകാൻ പാടില്ലെന്ന് സി.ഇ.ഒ. വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനവ്യാപകമായി ബി.എൽ.ഒ.മാർക്ക് ലഭിച്ച ഈ നിർദ്ദേശത്തിലൂടെ, എസ്.ഐ.ആർ. എന്യൂമറേഷൻ ഫോം വിതരണം സംസ്ഥാനത്ത് പൂർത്തിയായി എന്ന് വരുത്തിത്തീർക്കാനാണ് അധികൃതർ ശ്രമിച്ചതെന്നാണ് ആരോപണം. രാജ്യത്ത് എസ്.ഐ.ആർ. ഫോം വിതരണത്തിൽ ഏറ്റവും പിന്നിലാണ് കേരളം.
ഈ കുറവ് നികത്താൻ, ഫോമുകൾ വോട്ടർമാർക്ക് നൽകാതെ തന്നെ വിതരണം ചെയ്തതായി ആപ്പിൽ രേഖപ്പെടുത്താൻ ശ്രമം നടന്നു. ഇത് വോട്ടർമാർക്ക് ഫോം ലഭിക്കാതെ വരാനും, ഫോം തിരികെ ലഭിക്കാത്തതിൻ്റെ പേരിൽ അടുത്ത മാസം ഒമ്പതിന് പുറത്തിറങ്ങുന്ന കരട് പട്ടികയിൽ നിന്ന് പേരുകൾ പുറത്താകാനും കാരണമായേക്കും.



