ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ പടിഞ്ഞാറ് അന്ദിഷെ പട്ടണത്തിലുള്ള ‘അർഘവാൻ’ ഷോപ്പിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം 4:40-ഓടെയാണ് ഇരുന്നൂറ്റമ്പതോളം വ്യാപാര സ്ഥാപനങ്ങളുള്ള ഈ ബഹുനില കെട്ടിടത്തിൽ തീപിടുത്തമുണ്ടായതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമമായ ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
കെട്ടിടത്തിന്റെ മുൻഭാഗം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന, പെട്ടെന്ന് തീപിടിക്കുന്ന തരത്തിലുള്ള മെറ്റീരിയലുകൾ കാരണമാണ് തീ അതിവേഗം പടർന്നതെന്ന് അന്ദിഷെ ഫയർ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. കിലോമീറ്ററുകൾ അകലെ വരെ ദൃശ്യമാകുന്ന രീതിയിൽ കെട്ടിടത്തിൽ നിന്ന് കറുത്ത പുക ഉയരുകയും തീ ആളിപ്പടരുകയും ചെയ്തു. അഗ്നിശമന സേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവർത്തനത്തിനായി റെഡ് ക്രസന്റ് സൊസൈറ്റിയുടെ പ്രത്യേക സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു.
സംഭവത്തിൽ അധികൃതർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി സമുച്ചയത്തിന്റെ ഡെവലപ്പറെ കസ്റ്റഡിയിലെടുക്കാൻ പ്രൊസിക്യൂട്ടർ ഓഫീസ് ഉത്തരവിട്ടു. നിലവിൽ അമേരിക്കയുമായി നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളുമായി ഈ തീപിടുത്തത്തിന് ബന്ധമുള്ളതായി സൂചനകളൊന്നുമില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി



