കൊച്ചി: വിവാദമായ മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കമ്പനി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കമ്പനി ഉന്നയിച്ച വാദങ്ങളെല്ലാം പൂർണ്ണമായും തള്ളിക്കൊണ്ടാണ് കേസിൽ ഇ.ഡിക്ക് അന്വേഷണവുമായി ശക്തമായി മുന്നോട്ട് പോകാമെന്ന് കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാൻ സമയം വേണമെന്ന സി.എം.ആർ.എല്ലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്റ്റേ അനുവദിക്കാനോ മേൽക്കോടതിയെ സമീപിക്കാൻ സാവകാശം നൽകാനോ തയ്യാറാകാതെയുള്ള ഹൈക്കോടതിയുടെ ഈ തീരുമാനം കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുക യാണ്. ഈ ഉത്തരവിലൂടെ കേസിൽ ഇ.ഡി അന്വേഷണം കൂടുതൽ ഊർജിതമാക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. ഹൈക്കോടതിയിൽ നിന്നേറ്റ ഈ അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം കമ്പനി സ്വീകരിക്കാൻ പോകുന്ന അടുത്ത നിയമനടപടികൾ എന്തായിരിക്കുമെന്നതിലാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.



