കെയ്റോ: ഈജിപ്തിലെ മെഡിറ്ററേനിയൻ തീരത്തുള്ള ഡാമിയറ്റ തുറമുഖത്ത് യു.എസ് ഉടമസ്ഥതയിലുള്ള എൽ.എൻ.ജി വാതക സംഭരണ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് വൻ സ്ഫോടനമുണ്ടാകുകയും തുറമുഖത്ത് നിർത്തിയിട്ടിരുന്ന രണ്ട് വാതക ടാങ്കറുകൾക്ക് തീപിടിക്കുകയും ചെയ്തതായി ആഗോള മാരിടൈം സെക്യൂരിറ്റി ഏജൻസിയായ ആംബ്രെ, പോർട്ട് സർവീസ് ഫേമായ ഇഞ്ച്കേപ്പ് എന്നിവർ സ്ഥിരീകരിച്ചു.
ചരക്ക് ഇറക്കുന്ന പ്രക്രിയ നടക്കവേയാണ് എൽ.എൻ.ജി ടെർമിനലിൽ സ്ഫോടനമുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ പ്രാദേശിക അധികാരികളും രക്ഷാസേനയും സ്ഥലത്തെത്തി അതിവേഗം തീ അണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട കപ്പലുകൾ മറ്റ് സുരക്ഷിത മേഖലകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഇഞ്ച്കേപ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വൻ സ്ഫോടനത്തെ തുടർന്ന് തുറമുഖത്തിന്റെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടെങ്കിലും, മറ്റ് ബെർത്തുകളിലും ടെർമിനലുകളിലും രാത്രിയോടെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.



