ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ വേദിയിൽ ‘ശുദ്ധീകരണ ചടങ്ങ്’ നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും രാഹുൽ ഗാന്ധി ഈ ആവശ്യം ഉന്നയിച്ചത്. ‘ശുദ്ധീകരണം’ എന്നത് അയിത്തത്തിന്റെ മറ്റൊരു രൂപമാണെന്നും ഭരണഘടന അനുസരിച്ച് ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് 8-ന് ഹൽദ്വാനിയിലെ രാംലീലാ മൈതാനത്ത് ഖാർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെയാണ് ബി.ജെ.പി-ആർ.എസ്.എസ് അനുകൂലികൾ വേദിയിൽ ചാണകവും ഗംഗാജലവും തളിച്ച് ശുദ്ധീകരണം നടത്തിയത്. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ കേസെടുക്കാൻ ഭരണകൂടം തയ്യാറായിട്ടില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ദളിത് വിഭാഗത്തിൽപ്പെട്ട ഒരു മുതിർന്ന നേതാവിനോട് പോലും ബി.ജെ.പിയും ആർ.എസ്.എസും ഇത്തരം സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ രാജ്യത്തെ സാധാരണക്കാരായ ദളിത് ജനതയുടെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
സംഭവത്തിൽ ന്യായീകരണവുമായി രംഗത്തെത്തിയ ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷന്റെ നിലപാടിനെയും ഈ വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. ഭരണഘടനയും ബി.ജെ.പി-ആർ.എസ്.എസ് പ്രത്യയശാസ്ത്രവും തമ്മിലുള്ള പോരാട്ടമാണിതെന്നും ഖാർഗെയ്ക്ക് നീതി ലഭിക്കുന്നതുവരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.



