റിയാദ്: കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായ കൊല്ലം കമുകഞ്ചേരി ആവണീശ്വരം ഉത്രം വീട്ടിൽ ദീപക് ഭാസ്ക്കര കുറുപ്പിന്റെ (50) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ് 3.35-ന് റിയാദിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം രാത്രി 11.35-ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾ ഭൗതികശരീരം ഏറ്റുവാങ്ങും.
റിയാദ് മലസിലെ അൻവർ തയിബ ട്രേഡിങ് കമ്പനിയിൽ പർച്ചേസിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്ന ദീപക് കഴിഞ്ഞ 18 വർഷമായി റിയാദിലെ പ്രവാസിയായിരുന്നു. ഭാസ്കരകുറുപ്പ് – ലളിതാഭായ് ദമ്പതികളുടെ മകനാണ്. ശ്രീലേഖയാണ് ഭാര്യ. ദിയ ദീപക്, ദക്ഷ ദീപക് എന്നിവരാണ് മക്കൾ. താമസസ്ഥലത്തുണ്ടായ മരണത്തെത്തുടർന്ന് പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് സാമൂഹിക പ്രവർത്തകരായ സിദ്ധിഖ് തൂവൂർ, അഖിനാസ് കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാണ് മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കുന്നത്.



