ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി (ജി.ബി.യു) വിദ്യാർത്ഥിക്ക് 5 ലക്ഷം രൂപയുടെ ശാന്തി പാലന ബോണ്ട് സമർപ്പിക്കാൻ പോലീസ് നോട്ടീസ് നൽകിയ നടപടി വിവാദങ്ങൾക്ക് വഴിവെച്ചു. കടുത്ത പ്രതിഷേധവും നിയമപരമായ വിമർശനങ്ങളും ഉയർന്നതോടെ നോട്ടീസ് തിടുക്കത്തിൽ പോലീസ് പിൻവലിച്ചു. അക്ഷത് ത്രിപാഠി എന്ന വിദ്യാർത്ഥിക്കെതിരെയായിരുന്നു അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസിന്റെ നിർദേശപ്രകാരം ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ബോണ്ട് നോട്ടീസ് അയച്ചിരുന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) 130-ാം വകുപ്പ് പ്രകാരമാണ് 6 മാസത്തേക്ക് ശാന്തി പാലനം ഉറപ്പാക്കാൻ 5 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് പ്രാദേശിക ജാമ്യക്കാരെയും ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നത്.
രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിലേക്ക് വിദ്യാർത്ഥികളെ പ്രേരിപ്പിച്ചെന്നും വിദ്വേഷപ്രചരണം നടത്തിയെന്നും ആരോപിച്ചായിരുന്നു പോലീസ് റിപ്പോർട്ട്. എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും തള്ളിയ വിദ്യാർത്ഥി, സർവകലാശാല മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ മറ്റ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി. ജന്തർ മന്തറിൽ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും ഡൽഹി പോലീസിന്റെ മാർച്ചിൽ തനിക്ക് പരിക്കേറ്റിരുന്നുവെന്നും അക്ഷത് വ്യക്തമാക്കി. അതേസമയം, പ്രതിഷേധക്കാർക്ക് നിയമപരമായ സംരക്ഷണം നൽകുന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ പോലീസിന്റെ ഇത്തരം നടപടികൾ വൻ ജനാധിപത്യ ലംഘനമാണെന്ന് വിവിധ വിദ്യാർത്ഥി സംഘടനകളും സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാട്ടി. പ്രതിഷേധം കനത്തതോടെ നോട്ടീസ് പിൻവലിച്ചതായി പോലീസ് അറിയിക്കുകയായിരുന്നു.



