കോഴിക്കോട്: കേരളതീരത്ത് തീ പിടിച്ച കപ്പലിലെ കണ്ടൈനർ പൊട്ടിത്തെറിച്ചതായി വിവരം. അഴീക്കലിനും തലശ്ശേരിക്കുമിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിക്ക് പിന്നാലെ ഇരുപതോളം കണ്ടൈനർ കടലിൽ വീണതായി റിപോർട്ടുണ്ട്. ഇനിയും പൊട്ടിത്തെറിയുണ്ടാവാൻ സാധ്യതയുള്ളത് കൊണ്ട് മറ്റു കപ്പലുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപകടമുണ്ടായ കപ്പലിലെ 157 കണ്ടൈനറുകളിൽ അപകടകരമായ വസ്‌തുക്കളാണുള്ളത്. ആസിഡുകളും ഗൺ പൗഡറുകളും ലിഥിയം ബാറ്ററികളുൾപ്പടെ തനിയെ തീ പിടിക്കുന്ന രാസ വസ്‌തുക്കളാണ് ഇവയെല്ലാം.
കൊളോമ്പോയിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലിലായിരുന്നു തീ പിടുത്തം ഉണ്ടായത്. കപ്പലിൽ നിന്നും ക്യാപ്റ്റനുൾപ്പടെ 18 പേരെ രക്ഷപെടുത്തി. നാലുപേരെ കാണാതായിട്ടുണ്ട്. രണ്ടു തായ്‌വാൻ പൗരന്മാരും ഒരു മ്യാന്മാർ പൗരനും ഒരു ഇന്തോനേഷ്യൻ പൗരനെയുമാണ് കാണാതായത്.
പൊള്ളലേറ്റ അഞ്ചുപേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. രക്ഷാ പ്രവർത്തനങ്ങൾക്കായി നേവിയും കോസ്റ്റ്ഗാർഡും കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്. രക്ഷപെടുത്തിയവരെ മംഗലാപുരത്തേക്ക് മാറ്റുമെന്നറിയുന്നു.



