കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറയിലേക്ക് ആറ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. കോഴിക്കോട് സമസ്‌ത കാര്യാലയത്തിൽ ചേർന്ന കേന്ദ്ര മുശാവറ യോഗമാണ് ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്. മുസ്‌ലിം ലീഗ് സംസഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുശാവറയിലേക്ക് പരിഗണിക്കണമെന്ന് ഒരു വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല
അലവി ഫൈസി കൊളപ്പറമ്പ് (പാലക്കാട്), ടി.കെ അബൂബക്കർ മുസ്ലിയാർ വെളിമുക്ക് (മലപ്പുറം), പി സൈതാലി മുസ്ലിയാർ മാമ്പുഴ (മലപ്പുറം), അബ്ദുൽഗഫൂർ അൻവരി മുതൂര് (മലപ്പുറം), ബശീർ ഫൈസി ചീക്കോന്ന് (കോഴിക്കോട്), മുഹമ്മദ് ഷരീഫ് ബാഖവി വേശാല (കണ്ണൂർ) തുടങ്ങിയവരെയാണ് പുതുതായി സമസ്‌ത മുശാവറയിലേക്ക് തെരഞ്ഞെടുത്തത്.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ച യോഗം, അന്തരിച്ച മുശാവറ അംഗങ്ങളായ മാഹിൻ മുസ്ലിയാർ തൊട്ടി, കെ.കെ.പി അബ്ദുല്ല മുസ്ലിയാർ എന്നിവരെ അനുസ്മരിച്ച് പ്രാർത്ഥന നടത്തി. കൂടാതെ, സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനത്തിൻ്റെ ഭാഗമായി ഡിസംബർ ആദ്യത്തിൽ തമിഴ്‌നാട്ടിലെ തൃച്ചിയിൽ വിപുലമായ പ്രചാരണ സമ്മേളനം നടത്താനും തീരുമാനിച്ചു



