ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന 23-ാമത് ദോഹ ഫോറത്തിൽ ഇസ്രായേൽ ജയിലുകളിൽ ഫലസ്തീൻ തടവുകാർ അനുഭവിക്കുന്ന പീഡനങ്ങളെ ക്കുറിച്ച് രൂക്ഷ വിമർശനം ഉന്നയിച്ചു തുർക്കി. ആയിരക്കണക്കിന് ഫലസ്തീൻ തടവുകാർ ‘വ്യവസ്ഥാപിത പീഡനത്തിന്’ വിധേയരാകുന്നുണ്ടെന്നും, ഇതൊരു മാനുഷിക ദുരന്തമാണ് എന്നും തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ ആരോപിച്ചു.
ഇസ്രായേലികൾ ഇതിനെ പ്രതികാര നടപടിയാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഗാസയിലെ സാഹചര്യങ്ങൾ കാരണം നിലവിലെ മധ്യസ്ഥ ചർച്ചകൾ നിർണായകമായ ഘട്ടത്തിലാണെന്ന് ഫോറത്തിൽ സംസാരിച്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി അഭിപ്രായപ്പെട്ടു.
സമാധാന പദ്ധതിയുടെ ഭാഗമായുള്ള അന്താരാഷ്ട്ര സ്ഥിരതാ സേനയിൽ തുർക്കി സൈന്യം ചേരുന്നത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഗ്രഹിക്കുന്നില്ലെന്നും ഫിദാൻ വ്യക്തമാക്കി. ഇസ്രായേലികളെയും ഫലസ്തീനികളെയും വേർതിരിച്ച് അതിർത്തി സുരക്ഷിതമാക്കുക എന്നതാണ് ഐഎസ്എഫിൻറെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.



