ഇസ്രായേൽ പൂർണമായി പിൻമാറാതെ ഗസ്സയിൽ വെടിനിർത്തൽ പൂർണമാകില്ല: ഖത്തർ പ്രധാനമന്ത്രി

ദോഹ: ഇസ്രായേൽ സൈന്യം പൂർണമായി പിന്മാറാതെ ഗസ്സയിലെ വെടിനിർത്തൽ പൂർത്തിയാക്കാനാവില്ലെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി. ദോഹ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിലെ നിലവിലെ സാഹചര്യങ്ങൾ വെടിനിർത്തലായി കണക്കാക്കാനാവില്ലെന്നും, അവിടെ സ്ഥിരത കൈവരിക്കണമെങ്കിൽ ഇസ്രായേൽ സൈന്യം പൂർണമായി പിന്മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.എസ്, ഈജിപ്ത് എന്നീ രാജ്യങ്ങളോടൊപ്പം ചേർന്ന് വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ഖത്തർ പ്രവർത്തിച്ചു. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സംഭവിച്ച കാര്യങ്ങൾ മാത്രം പരിഹരിച്ചാൽ പോരെന്നും നീതി ഉറപ്പാക്കുന്ന ശാശ്വത പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിരാമമിട്ട കരാറിൻ്റെ രണ്ടാംഘട്ടത്തിൽ, ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിൽ നിന്ന് പിന്മാറുകയും, ഗസ്സയിൽ ഒരു ഇടക്കാല ഭരണകൂടം ഭരണം ഏറ്റെടുക്കുകയും, ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്‌സിനെ (ISF) വിന്യസിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. സമാധാന ചർച്ചകളിൽ വിശ്വസ്തതയോടെ ഭാഗമാകുകയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള പ്രായോഗിക മാർഗമെന്ന് ഫോറത്തിൽ പങ്കെടുത്ത തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനും പറഞ്ഞു.

 

 

Related Articles

- Advertisement -spot_img

Latest Articles