കൊല്ലം: കുരീപ്പുഴയിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ച് 10 ബോട്ടുകൾ പൂർണമായി കത്തി നശിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ സ്ഥലത്ത് നിരവധി ബോട്ടുകളും ഫൈബർ വള്ളങ്ങളും ഉണ്ടായിരുന്നെങ്കിലും, എട്ട് ബോട്ടുകൾ പ്രദേശവാസികളുടെ സഹായത്തോടെ നീക്കിയതിനാൽ വലിയ നാശനഷ്ടം ഒഴിവാക്കാനായി.
പൂർണമായി കത്തിനശിച്ച ബോട്ടുകൾ വെള്ളത്തിൽ താഴ്ന്നിട്ടുണ്ട്. ഇതിൽ ഒമ്പത് ബോട്ടുകൾ തിരുവനന്തപുരം പൊഴിയൂർ സ്വദേശിയുടെയും ഒരു ബോട്ട് നീണ്ടകര സ്വദേശിയുടെയും ഉടമസ്ഥതയിലുള്ളതാണ്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മത്സ്യബന്ധന തൊഴിലാളികൾ ബോട്ടുകൾ തീരത്ത് അടുപ്പിച്ച ശേഷം പോയതിനാലാണ് ആളപായം ഉണ്ടാകാതിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം കലക്ടർ എൻ. ദേവീദാസ് അറിയിച്ചു.



