റിയാദ്: റോയൽ സൗദി എയർഫോഴ്‌സിൻ്റെ (ആർ.എസ്.എ.എഫ്) പോരാട്ട സന്നദ്ധത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദിലെ കിംഗ് സൽമാൻ എയർ ബേസിൽ പുതിയ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്തു. സെൻട്രൽ സെക്ടറിലെ തന്ത്രപരമായ ഈ പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ചയാണ് നടന്നത്.
പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കിരീടാവകാശിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സൈനിക നിലവാരത്തിൽ നിർമ്മിച്ച സാങ്കേതിക, ഭരണപര, താമസ സൗകര്യങ്ങൾ കിരീടാവകാശി സന്ദർശിച്ചു. വ്യോമസേനയുടെ പോരാട്ട സന്നദ്ധത മെച്ചപ്പെടുത്തുന്നതിനും സായുധ സേനയുടെ ആസൂത്രണം, കമാൻഡ്, നിയന്ത്രണം, വിതരണം, സംയുക്ത ഓപ്പറേഷനുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനുമാണ് ഈ സൗകര്യങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2021-ൽ ആരംഭിച്ച പദ്ധതി 38 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. 1,26,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ റൺവേകൾ, എയർക്രാഫ്റ്റ് പാർക്കിംഗ് ഏപ്രോണുകൾ, ഹെലികോപ്റ്റർ പാഡുകൾ, ഹാങ്ങറുകൾ, എയർ ട്രാഫിക് കൺട്രോൾ ടവറുകൾ എന്നിവയുൾപ്പെടെ 115 കെട്ടിടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. റിയാദിൻ്റെ സ്വത്വം പ്രതിഫലിക്കുന്ന സൽമാനി വാസ്തുവിദ്യാ ശൈലിയിലാണ് ഈ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്



