ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ പത്തുവയസ്സുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. കർണൈൽഗഞ്ച് ഏരിയയിലെ എം.ആർ.ജി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയെയാണ് ഇംഗ്ലീഷ് അധ്യാപകനായ പ്രഖർ സിംഗ് 150 തവണ ചൂരൽ കൊണ്ട് അടിച്ചത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി മുടന്തി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ പരിശോധിച്ചപ്പോഴാണ് കാലുകളിലും ശരീരത്തിലും ആഴത്തിലുള്ള പാടുകളും വീക്കവും കണ്ടെത്തിയത്. മർദനത്തിന് ശേഷം വിവരം പുറത്തുപറയരുതെന്ന് അധ്യാപകൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും, മിണ്ടാതിരിക്കാൻ ബിസ്കറ്റ് നൽകി പ്രലോഭിപ്പിക്കുകയും ചെയ്തതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.
സംഭവം വിവാദമായതോടെ സ്‌കൂൾ മാനേജ്‌മെന്റ് അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രഖർ സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികൾക്കെതിരായ ഇത്തരം ക്രൂരതകൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കേസിൽ ശക്തമായ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.



