വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ വ്യാജ ടെൻഡർ തട്ടിപ്പ്; മലപ്പുറം സ്വദേശി ഒളിവിൽ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പേരിൽ വ്യാജരേഖകളുണ്ടാക്കി 300 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പിന് ശ്രമം. സംഭവത്തിൽ മലപ്പുറം അരീക്കോട് സ്വദേശിയായ സൽമാനുൽ ഫാരിസിനെ പ്രതിയാക്കി തിരുവനന്തപുരം തമ്പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അടിയന്തര നടപടി സ്വീകരിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. തട്ടിപ്പിന് പിന്നിൽ വലിയൊരു മാഫിയാ സംഘം തന്നെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് 300 കോടി രൂപയുടെ വൻകിട പദ്ധതിയുടെ കരാർ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കാണിക്കുന്ന വ്യാജ ടെൻഡർ രേഖകളുണ്ടാക്കിയാണ് പ്രതി നിക്ഷേപകരെ വലയിലാക്കാൻ ശ്രമിച്ചത്. ഇതിനായി മുൻ വിഴിഞ്ഞം സി.എം.ഡിയും നിലവിലെ തുറമുഖ വകുപ്പ് സെക്രട്ടറിയുമായ ഡോ. ദിവ്യ എസ്. അയ്യർ ഉൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പുകളും സീലുകളും പ്രതി നിർമ്മിച്ചു. സ്വന്തം പേര് മറച്ചുവെച്ച് കൊച്ചിയിൽ ഒരു ആഡംബര ബിസിനസ്സ് സമ്മിറ്റ് വരെ വിളിച്ചുചേർത്താണ് പ്രതി വൻകിട നിക്ഷേപകരെയും തെന്നിന്ത്യൻ നടി ഉൾപ്പെടെയുള്ള പ്രമുഖരെയും കബളിപ്പിക്കാൻ നീക്കം നടത്തിയത്. ഈ അന്താരാഷ്ട്ര കപ്പൽപ്പാതയുമായി ബന്ധപ്പെട്ട വികസന സാധ്യതകളെ മുൻനിർത്തി കോടികളുടെ നിക്ഷേപം തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.

തങ്ങളുടെ ഔദ്യോഗിക ഒപ്പുകളും രേഖകളും ദുരുപയോഗം ചെയ്ത് നിക്ഷേപകരെ വഞ്ചിക്കാൻ ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് വി.ഐ.എസ്.എൽ അധികൃതർ പോലീസിനെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് നിലവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിക്ക് വിദേശത്തും വലിയ ബിസിനസ്സ് ശൃംഖലയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ വ്യാജ കരാർ പത്രം കണ്ട് ഇതിനകം ആരെല്ലാം സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സൽമാനുൽ ഫാരിസിനെതിരെ മുൻപും നിരവധി തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്നും ഇയാളെ ഉടൻ തന്നെ വലയിലാക്കുമെന്നും സിറ്റി പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles