മലപ്പുറം : കുറ്റിപ്പുറത്തെ ദേശീയപാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ ദാരുണാപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് പെരുവയൽ സ്വദേശിയായ വൈഷ്ണവ് ആണ് മരണപ്പെട്ടത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് ദേശീയപാതയിലെ ഡിവൈഡറിൽ ശക്തമായി ഇടിക്കുകയും തുടർന്ന് തലകീഴായി മറിയുകയുമായിരുന്നു. അപകടത്തിന്റെ കടുത്ത ആഘാതത്തിൽ ബസിന്റെ നടുഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 26 പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. നാട്ടുകാരും പോലീസും ചേര്‍ന്ന് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ഇതിനോടകം പുറത്തെടുത്തിട്ടുണ്ട്. മറിഞ്ഞ ബസിനടിയിൽ ഒരു കാർ കൂടി കുടുങ്ങിക്കിടക്കുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. നിലവിൽ സംഭവസ്ഥലത്ത് ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.



