വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ തങ്ങളുടെ രാജ്യത്തിന്റെ സ്ഥിരതയും വിഭവങ്ങളും അമേരിക്കൻ ഭരണകൂടം തകർത്തെന്ന കടുത്ത വിമർശനവുമായി യു.എസ് കോൺഗ്രസ് അംഗം തോമസ് മാസി. ഇറാനുമായുള്ള യുദ്ധം കാരണം അമേരിക്ക വലിയ തോതിൽ ദുർബലപ്പെട്ടതായി അദ്ദേഹം തുറന്നടിച്ചു. സാമൂഹിക മാധ്യമമായ എക്‌സിലൂടെ ഭരണകൂടത്തിനെതിരെ കടുത്ത പ്രതികരണവുമായാണ് മാസി രംഗത്തെത്തിയത്.
“ഇറാനുമായുള്ള ഈ യുദ്ധം മൂലം നമ്മുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഒഴിഞ്ഞു, എണ്ണ ശേഖരം തീർന്നു, പൗരന്മാരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവൻ ബലികഴിച്ചു, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി, രാജ്യത്തിന്റെ കടബാധ്യത വർദ്ധിപ്പിച്ചു. ഇതോടൊപ്പം സ്വന്തം രാജ്യത്തിന്റെ ആഭ്യന്തര ആവശ്യങ്ങളെപ്പോലും തള്ളിപ്പറഞ്ഞു… ഇതെല്ലാം ചെയ്തത് ഇസ്രായേലിന് വേണ്ടി മാത്രമാണ്,” തോമസ് മാസി കുറ്റപ്പെടുത്തി.
യു.എസ് ഭരണകൂടത്തിന്റെ നിലവിലെ പശ്ചിമേഷ്യൻ വിദേശനയത്തിനെതിരെയും യുദ്ധങ്ങൾക്കായുള്ള സാമ്പത്തിക ചെലവഴിക്കലുകൾക്കെതിരെയും പ്രതിനിധി സഭയിൽ വലിയ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് മാസിയുടെ ഈ തുറന്നുപറച്ചിൽ.



