കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി അൻവർ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രഖ്യാപിച്ചു. ബേപ്പൂരിൽ മത്സരിക്കണമെന്ന അൻവറിന്റെ ആവശ്യത്തിന് യു.ഡി.എഫ് നേതൃത്വം പൂർണ്ണ പിന്തുണ നൽകുകയായിരുന്നു. മണ്ഡലത്തിലെ വിജയസാധ്യതയും അൻവറിന് ലഭിക്കുന്ന ജനപിന്തുണയും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. നിലവിൽ ഭരണവിരുദ്ധ വികാരം ശക്തമായ ബേപ്പൂരിൽ അൻവറിനെപ്പോലൊരു കരുത്തനായ സ്ഥാനാർഥിയെ നിർത്തുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
അൻവറിന്റെ സ്ഥാനാർഥിത്വത്തിലൂടെ മലബാറിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൻറെ ഭാഗമാക്കിയതിന് ശേഷമാണ് പിവി അൻവർ ബേപ്പൂരിലെ സ്ഥാനാർഥിയാവുന്നത്. അൻവറിന്റെ വരവോടെ ബേപ്പൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടം അതീവ ശ്രദ്ധേയമായിരിക്കുകയാണ്. യു.ഡി.എഫ് പ്രവർത്തകർ ആവേശത്തോടെയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചിരിക്കുന്നത്.



