തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് വടക്കൻ ജില്ലകളിലെ 604 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിംഗ് സമയം. 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകൾ, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 വാർഡുകൾ, ഏഴ് ജില്ലാ പഞ്ചായത്തുകളിലെ 182 വാർഡുകൾ, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകൾ, മൂന്ന് കോർപ്പറേഷനുകളിലെ 188 വാർഡുകൾ എന്നിവ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നു. ആകെ 1,53,37,176 വോട്ടർമാർ വോട്ടവകാശം വിനിയോഗിക്കും. കൂടാതെ 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. 38,994 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. മൊത്തം 18,274 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്.



