വെഞ്ഞാറമൂട് കൊലപാതകം; പ്രതി ആശുപത്രി വിട്ടു, ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസ് പ്രതി അഫാനെ ആശുപത്രിയിൽ നിന്നും ജയിലിലേക്ക് മാറ്റി. സഹോദരനും കാമുകിയുമടക്കം അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തിയ അഫാൻ രണ്ടരമാസത്തെ ചികിത്സക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽകോളേജ് വിട്ടു. പൂജപ്പുര ജയിലിൽ കഴിയുന്നതിനിടെ കഴിഞ്ഞ ജൂൺ 25 നായിരുന്നു അഫാൻ ആത്മഹത്യാശ്രമം നടത്തിയിരുന്നത്. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഫെബ്രുവരി 24 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വെഞ്ഞാറമൂട് പെരുമല ആർച്ച് ജംഗ്‌ഷനിലെ വീട്ടിൽ വെച്ച് അഫാൻ ചുറ്റിക ഉപയോഗിച്ച് അഞ്ചുപേരെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിതാവിന്റെ അമ്മ സൽ‍മ ബീവി, പിതൃസഹോദരൻ അബ്ദുലത്തീഫ്, പിതൃസഹോദരൻറെ ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, സുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. കൊലപാതകങ്ങൾക്ക് ശേഷം അഫാൻ വെഞ്ഞാറമൂട് സ്റ്റേഷനിൽ സ്വയം കീഴടങ്ങുകയയായിരുന്നു.

കൊലപാതക്കേസിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ ആരംഭിക്കാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യ ശ്രമം വിചാരണ നടപടികൾക്ക് താൽക്കാലിക തടസ്സം നേരിട്ടു. കേസിലെ ഒരേയൊരു പ്രതി അഫാന് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് പോലീസ്.

Related Articles

- Advertisement -spot_img

Latest Articles