വാഷിങ്ടൺ: ഇറാനുമായി യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ യുദ്ധാധികാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. യുദ്ധനടപടികളിൽ പ്രസിഡന്റിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് പരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുന്ന ‘വാർ പവേഴ്സ് റെസല്യൂഷൻ’ പ്രമേയമാണ് സഭയിൽ വോട്ടിനിട്ട് പാസാക്കിയത്. 208-നെതിരെ 215 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭയിൽ ഈ നിർണ്ണായക പ്രമേയം പാസായത്. ട്രംപിന്റെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് അംഗങ്ങൾ പാർട്ടി നിലപാട് ലംഘിച്ച് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കൊപ്പം പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു എന്നത് ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. ജനപ്രതിനിധി സഭ പാസാക്കിയ ഈ പ്രമേയം ഇനി സെനറ്റിന്റെ കൂടി പരിഗണനയ്ക്ക് വരും; അവിടെക്കൂടി അനുമതി ലഭിക്കുന്നതോടെ പ്രമേയം ഔദ്യോഗികമായി രാജ്യത്ത് നിലവിൽ വരും.
അമേരിക്കൻ കോൺഗ്രസിന്റെ (പാർലമെന്റ്) മുൻകൂർ അനുമതിയോ ബോധ്യപ്പെടുത്തലോ ഇല്ലാതെ യുദ്ധവുമായി മുന്നോട്ട് പോകുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയിലുടനീളം ജനകീയ പ്രതിഷേധം കനക്കുന്നതിനിടയിലാണ് സഭയിൽ ഇത്തരമൊരു നീക്കമുണ്ടായത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സൈനിക നടപടികളിലും യുദ്ധപ്രഖ്യാപനങ്ങളിലും പ്രസിഡന്റിന്റെ പരമാധികാരത്തിന് കൃത്യമായ പരിധി വെക്കണമെന്ന ആവശ്യം രാജ്യത്ത് ഭരണ-പ്രതിപക്ഷ ഭേദമന്യേ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ പുതിയ രാഷ്ട്രീയ നീക്കം.



