ജിദ്ദ: പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലയാളി ഹാജി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം മങ്കട വെള്ളില യു.കെ പടി സ്വദേശി ഊരാക്കോട്ടിൽ അലവി ആണ് മരണപ്പെട്ടത്. സ്വകാര്യ ഗ്രൂപ്പിൽ ഭാര്യയോടൊപ്പം കുടുംബസമേതമാണ് അദ്ദേഹം ഹജ്ജ് കർമ്മത്തിനായി എത്തിയിരുന്നത്. ഹജ്ജ് ചടങ്ങുകൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാനടപടികൾക്കിടെ വിമാനത്താവളത്തിൽ വെച്ച് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
നിലവിൽ ജിദ്ദയിലെ കിങ്ങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ജനാസ നിയമനടപടികൾക്ക് ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര ചടങ്ങുകൾക്കും ആവശ്യമായ മറ്റ് നിയമസഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
പരേതനായ അലവിയുടെ ഭാര്യ സക്കീനയാണ്. മക്കൾ: റസ്‌ലത്ത്, ഹസനത്ത്, സഹലത്ത്, നുസ്‌റത്ത്, റൈഹാനത്ത്, നദിയ ഷെറിൻ, മുഹമ്മദ് ശമ്മാസ്. മരുമക്കൾ: ശിഹാബ് ചിറ്റത്തുപാറ, അബ്‌ദുൽ സമീർ പടിഞ്ഞാറ്റുമുറി, സിദ്ദീഖ് കാളമ്പാടി, ഉസ്മാൻ കോയ മുടിക്കോട്, ഉനൈസ് കോഴിപറമ്പ്, നിസാം തുവ്വൂർ. അബുബക്കർ, മുഹമ്മദ്, ഉമ്മർ, മുനീർ എന്നിവർ സഹോദരങ്ങളാണ്.



