വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ; ഗാസയിൽ പണിതുയർത്തിയത് 40 സ്ഥിര സൈനിക താവളങ്ങൾ

ഗാസ സിറ്റി/ദോഹ: കഴിഞ്ഞ ഒക്ടോബറിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ പ്രകാരം ഗാസയിൽ നിന്ന് സൈന്യത്തെ പൂർണ്ണമായി പിൻവലിക്കാൻ ബാധ്യസ്ഥരായ ഇസ്രായേൽ, അതിന് വിരുദ്ധമായി ഉപരോധിച്ച പലസ്തീൻ മണ്ണിൽ അത്യാധുനിക സൌകര്യങ്ങളോടെയുള്ള സ്ഥിര സൈനിക താവളങ്ങൾ നിർമ്മിക്കുന്നതായി റിപ്പോർട്ട്. 2026 മേയ് വരെയുള്ള ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത് അൽ ജസീറ പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ടിലാണ് ഗാസയിലുടനീളം ഇസ്രായേൽ സൈന്യം 40 സ്ഥിര സൈനിക ഔട്ട്‌പോസ്റ്റുകൾ സ്ഥാപിച്ചതായി കണ്ടെത്തിയത്. ഇതിൽ ഏറ്റവും ഞെട്ടിക്കുന്ന വിവരം, 2025 ഒക്ടോബറിലെ ട്രംപ് ഭരണകൂടത്തിന്റെ മധ്യസ്ഥതയിലുണ്ടായ താൽക്കാലിക വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം മാത്രം എട്ട് സൈനിക താവളങ്ങൾ ഇസ്രായേൽ പുതുതായി നിർമ്മിച്ചു എന്നതാണ്. ഇതിലൊന്നിൽ ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ്. ഗാസയുടെ 60 ശതമാനത്തോളം വരുന്ന പ്രദേശം തങ്ങളുടെ പൂർണ്ണ സൈനിക നിയന്ത്രണത്തിലാണെന്നും ഘട്ടം ഘട്ടമായി ഇത് 70 ശതമാനത്തിലേക്കും അതിനുമുകളിലേക്കും വ്യാപിപ്പിക്കുമെന്നും ഒരു പൊതുസമ്മേളനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അടുത്തിടെ പരസ്യമായി പ്രസ്താവിച്ചിരുന്നു.

താൽക്കാലിക നിരീക്ഷണ കേന്ദ്രങ്ങൾക്ക് പകരം ദീർഘകാലാടിസ്ഥാനത്തിൽ യുദ്ധം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന വലിയ സൈനിക ഇൻഫ്രാസ്ട്രക്ചറുകളാണ് ഇസ്രായേൽ നിർമ്മിക്കുന്നത്. വടക്കൻ ഗാസയിൽ രണ്ടും, മധ്യമേഖലയിൽ രണ്ടും, നെറ്റ്സാരിം ഇടനാഴിക്ക് കിഴക്ക് ഒന്നും, തെക്കൻ നഗരമായ ഖാൻ യൂനിസിൽ മൂന്നും പുതിയ താവളങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ഖാൻ യൂനിസിലെ കിഴക്കൻ ശ്മശാനം ബുൾഡോസർ ഉപയോഗിച്ച് തകർത്താണ് ഇസ്രായേൽ സൈന്യം പുതിയ താവളം നിർമ്മിച്ചിരിക്കുന്നത്. 2025 നവംബറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങളിലൂടെ 2026 മേയ് പകുതിയോടെ ഇവിടെ സൈനികർക്കുള്ള പാർപ്പിടങ്ങളും കൺട്രോൾ റൂമുകളും സജ്ജമാക്കിക്കഴിഞ്ഞു. സമാനമായി വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിലും, മധ്യ ഗാസയിലെ ജുഹോർ അദ്-ദിക് എന്ന തുറസ്സായ സ്ഥലത്തും ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പുതിയ താവളങ്ങൾ ഉയർന്നുവന്നതായി ഉപഗ്രഹ ചിത്രങ്ങൾ തെളിയിക്കുന്നു.

പുതിയ താവളങ്ങൾക്ക് പുറമെ ‘യെല്ലോ ലൈൻ’ എന്ന താൽക്കാലിക അതിർത്തിക്കുള്ളിലെ പഴയ താവളങ്ങൾ ഇസ്രായേൽ സൈന്യം 70 ശതമാനത്തോളം വിപുലീകരിക്കുകയും കടുത്ത പ്രതിരോധ കിടങ്ങുകൾ നിർമ്മിച്ച് ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗാസയെ വടക്കും തെക്കുമായി വിഭജിക്കുന്ന തന്ത്രപ്രധാനമായ നെറ്റ്സാരിം ഇടനാഴിയുടെ സുരക്ഷയ്ക്കായി മാത്രം മൂന്ന് പ്രത്യേക സൈനിക താവളങ്ങളാണ് കാവൽ നിൽക്കുന്നത്. ഈ താവളങ്ങളെല്ലാം തന്നെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് വലിയ മൺതിട്ടകളും സൈനിക റോഡുകളും നിർമ്മിച്ച് പലസ്തീൻ ജനസംഖ്യാ കേന്ദ്രങ്ങളെ ഇസ്രായേൽ സൈന്യം പൂർണ്ണമായി വളഞ്ഞിരിക്കുകയാണ്. ഇതോടെ തദ്ദേശവാസികൾക്ക് അവരുടെ കൃഷിഭൂമിയിലേക്കോ മറ്റ് പ്രദേശങ്ങളിലേക്കോ പോകാൻ കഴിയാത്തവിധം സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 21 ഇന സമാധാന പദ്ധതിയെ പൂർണ്ണമായി തകിടം മറിക്കുന്നതാണ് ഇസ്രായേലിന്റെ ഈ പുതിയ നീക്കങ്ങൾ.

ഇസ്രായേലിന്റെ പുതിയ സുരക്ഷാ സിദ്ധാന്തം പലസ്തീനികളെ പൂർണ്ണമായി ഒഴിപ്പിച്ച ഭൂമി കൈയടക്കുക എന്നതാണെന്ന് പലസ്തീൻ രാഷ്ട്രീയ നിരീക്ഷകൻ അബ്ദുള്ള അഖ്‌രബാവി ചൂണ്ടിക്കാണിക്കുന്നു. താൽക്കാലിക ബഫർ സോൺ എന്നതിലുപരി ഈ കൂറ്റൻ നിർമ്മാണങ്ങളിലൂടെയും ജനവാസ കേന്ദ്രങ്ങളെ വളയുന്നതിലൂടെയും ഗാസയിൽ വീണ്ടുമൊരു വംശഹത്യ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് നെതന്യാഹു ഒരുക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതു മുതൽ ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 73,000 പലസ്തീനികൾ കൊല്ലപ്പെടുകയും 172,919 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെടിനിർത്തൽ നിലവിലുണ്ടായിരുന്ന കഴിഞ്ഞ ഏഴ് മാസത്തിനിടയിൽ മാത്രം ഇസ്രായേൽ നടത്തിയ ലംഘനങ്ങളിൽ 929 പലസ്തീനികൾ കൊല്ലപ്പെടുകയും 2,811 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles