ഹൈമ: സലാല സന്ദർശനത്തിനായി യാത്ര തിരിച്ച മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഒമാനിലെ ഹൈമയിൽ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. കൊല്ലം കുണ്ടറ വിളയിൽ വീട്ടിൽ സിറാജുദ്ദീൻ അബ്ദുൽ ഹമീദിന്റെയും നാജിയത്ത് താജുദ്ദീന്റെയും മകളും ഷഹീൻ ഷിയാബിന്റെ ഭാര്യയുമായ സുലേഹ ഷഹിൻ (34) ആണ് മരണപ്പെട്ടത്. ശനിയാഴ്ച സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. യു.എ.ഇയിലെ അബുദാബിയിൽ നിന്ന് സലാലയിലേക്ക് ദീർഘദൂര യാത്രയിലായിരുന്ന രണ്ട് കുടുംബങ്ങളിൽപ്പെട്ട പത്തുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.
മാതാപിതാക്കളും കുട്ടികളും അടങ്ങിയ സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ റോയൽ ഒമാൻ പോലീസ് ഏവിയേഷന്റെ എയർ ആംബുലൻസ് മാർഗ്ഗം നിസ്‌വ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് ഏഴ് പേരെ ആർ.ഒ.പി ആംബുലൻസുകളിൽ നിസ്‌വ ആശുപത്രിയിലെത്തിച്ചു. ഇവർ നിലവിൽ അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വാഹനം നിയന്ത്രണം വിടാനുണ്ടായ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.



